2010, ജൂലൈ 18, ഞായറാഴ്‌ച

കിനാവുകള്‍ തളിര്‍ക്കുന്നു

പ്രണയവും പ്രഭാതവും
ഇണത്തുമ്പികളുടെ മനസ്സുപോലെ
ഉറങ്ങാത്ത അമ്മയൂടെ ആശിസ്സ് പോലെ
തളിരിലകള്‍ പേറുന്നു.
ഹൃദയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍
ആകാശം തീര്‍ത്ത്
മറ്റൊരു തുമ്പി പാറിക്കളിക്കുന്നു.
മുറിഞ്ഞ വാക്കുകളാല്‍ നീ വരച്ചിട്ട
സ്നേഹത്തിന്റെ ഒരു കൊളാഷ്,
പാതി ആലപിച്ച ഒരു തുടിപ്പാട്ട്.
നിന്റെ നനുത്ത സ്പര്‍ശം
കിളിര്‍ത്ത ചില്ലകളായി
മെല്ലെ ഉടഞ്ഞെടുക്കണം.
ദൂരവേദനകളാല്‍ മരിക്കുന്ന മനസ്സ്
വിശക്കുന്ന നിന്റെ ഗര്‍ഭപാത്രം.
തളിരിലകള്‍ പറന്നു പോവുകയാണ്
ഭഗ്നരാത്രികളുടെ വിധിപുരാണം കേട്ടുമടുത്തു.
ഉറച്ചു തുടങ്ങുന്ന നിന്നിലേക്ക്
പടര്‍ന്നിറങ്ങാന്‍
കാലം കൊത്തി വെച്ച
പടവുകളില്ല
വാക്കില്ല
നോക്കില്ല
എല്ലാം പറയുന്ന പോക്കില്ല.
ഉണക്കിലകള്‍ പെറുക്കിക്കൂട്ടുന്ന
എന്റെ ചൂടുറ്റ പകല്‍ മാത്രം.
കാറ്റ് വേണ്ട
കാറ്റിന്റെ വളവുകളില്‍
കത്തുന്നചതിക്കുഴികളുണ്ട്
കാലിടറിയ പ്രളയ ഗാഥകളുണ്ട്
വിയര്‍ത്ത കാഴ്ചകളില്‍ പനി ശമിക്കുവാന്‍
ഒരു തളിരില
ഒരു തളിരില മാത്രം മതി.

2010, ജൂലൈ 10, ശനിയാഴ്‌ച

സ്നേഹ പ്രാകൃതന്‍

(ഡോ:ടി.പി.സുകുമാരന്)

എങ്ങും പരക്കുന്നു നിന്‍ ചിരി
നിലാവു പോല്‍ മുറിയാത്ത മൃദുഭാഷണം
മിഴികളില്‍ കെടാത്ത പുലരികള്‍
മയങ്ങാത്ത സ്വനസന്ധ്യകള്‍
നോക്കിന്‍ ചൂഴ്ന്നിറങ്ങുന്നു കന്യാവന ഗഹനത
നിന്‍ സ്പര്‍ശനമപാര വേദന താങ്ങും
ഭ്രാതൃസാന്ത്വനം.

നീ പച്ചയില്‍ പച്ച
അര്‍ദൃതയൊഴുകുമീ നാട്ടുമുടികളില്‍
കുരുത്തോല കെട്ടിയെതിരേറ്റു നിന്നു നീ
ആദിമ മനസ്സിന്റെ തെളിയുന്ന
ജീവാകാശത്തുര്‍വഗരിമയായ്.

നീ  വേരറിവ്
പൂര്‍വ്വ ശാന്തി
ഏറ്റിറക്കമില്ലാത്ത വാദ്യമഹാനദി
കൈവഴി ചേരുന്നു
നിന്റെ യാത്രകള്‍
സൌഹൃദം
നിര്‍ത്താത്ത കാലവായന
തളിര്‍ക്കുനു നിന്‍ കരകളില്‍.

നീ സഹകാരുണന്‍
ആഴി തന്നഗാധ മുദ്രകളൊളിപ്പിച്ച  ധന്യഗോത്രം
നിരാലയ ദേഹികള്‍ക്കഭയമാകുമീറ്റില്ലം.

നീയോ‌-
നീയാ നിറഭൂമിയില്‍ കണ്ണുകള്‍ നടുന്നവന്‍
നീളും നിശയുടെ നീതി കൊള്ളാത്തവന്‍
ജ്വരനോവിനെ തണുപ്പിച്ചവന്‍
സ്നേഹപ്രാകൃതന്‍.

2010, ജൂലൈ 6, ചൊവ്വാഴ്ച

ബാധ

അബോധത്തിന്റെ ചതുപ്പുകളില്‍
നിലാപ്പാല്‍ കുടിച്ചു തീര്‍ത്ത
ലഹരിയില്‍
നീ കുതിക്കുന്നതിനു മുമ്പ്....
(ഓര്‍മ്മകള്‍ക്ക് തിലോദകം)
ശിരോ പീഡനത്തിന്റെ
കൂര്‍ത്ത വരകളില്‍
പ്രപിത ദൂര സമസ്യകളില്‍
നിനക്കെന്റെ ഹൃദയം കാണാം
പിളര്‍ന്ന മാറില്‍
കറുത്ത വാക്കാല്‍
കൊടുങ്കാറ്റ്
ഇല്ല
സഖീ
ഇത് മണല്‍ കത്തുന്ന മീനബാധ
മിഥുനത്തെ മറക്കണം
നിന്നെയും.....

2010, ജൂൺ 30, ബുധനാഴ്‌ച

വയലറ്റ്

പ്രിയപ്പെട്ടവനേ
പ്രണയത്തെക്കുറിച്ച്
നിനക്ക് നൂറ് വാക്ക് 
നിന്റേത്
പ്രണയത്തിന്റെ അടഞ്ഞ നോക്കുകള്‍
പ്രണയത്തിന്റെ പോക്കും വരവും നിനക്കോര്‍മ്മ.

എന്നെന്നും
നിനക്ക് രാധാനിനവുകള്‍
പരാജിതരുടെ മനസ്സുമായ്
നീ ചിറകറ്റ മഴപ്പാറ്റ.

നിന്റെ ദിവാസ്വപ്നങ്ങള്‍ മുളച്ച്
ആകാശത്തിന്റെ
ഞരമ്പുകള്‍ ഞൊറിവുകള്‍ ചുളിവുകള്‍
കണ്ണിന് എന്നും ഉടക്കുന്ന
വിരഹത്തിന്റെ ശാപ വര്‍ണ്ണം
കാത്തിരിപ്പിന്
ഒരു വേഴാമ്പല്‍ സ്മൃതിപ്പച്ച മാത്രം

നിനക്കിതാ
എന്റെ പൊയ്പ്പോയ പ്രണയത്തിന്റെ
വയലറ്റ് കവിതകള്‍.

2010, ജൂൺ 22, ചൊവ്വാഴ്ച

ചുവപ്പും പച്ചയും

നിറഭേദമില്ലത്ത രാത്രികളില്‍
നിന്റെ സിരകളില്‍
ഞാനെന്റെ രക്തം നിറക്കാം.
കരിശൈത്യമുറഞ്ഞ
നിന്റെ മരതകച്ചുണ്ടുകളിലേക്കെന്റെ
തലയിലെച്ചൂട് തരാം.

ഹരിതേ,
നിഴലുകള്‍ നാവിയകറ്റിയ നിന്‍
മുടിയിഴകളിലൂടെന്‍
വിരലുകളോടി നടക്കേ
അറിയുന്നേ
നീയും ഞാനും
ഉറവുകള്‍ തേടി നടന്നോര്‍...
ഒരു യുഗസന്ധ്യയിലെവിടെയോ
പൊട്ടിമുളച്ച്
തെണ്ടിയലഞ്ഞ്
തേങ്ങി വളര്‍ന്ന്
ചിരിച്ച് നിറഞ്ഞോര്‍

2010, ജൂൺ 15, ചൊവ്വാഴ്ച

മഴക്കുട്ടി

അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ കാട്ടി
ആകാശം പറഞ്ഞു
നിന്റെ വീട് ,നിന്റെ നാട്.
നിറഞ്ഞുതീരാത്ത സ്നേഹം നീട്ടി
കടല്‍ വിളിച്ചു: വരൂ;നിന്റെ വഴി നിന്റെ യാത്ര.
പെയ്തൊഴിയാത്ത കണ്ണുകള്‍ അടച്ച്
അവള്‍ പ്രാര്‍ത്ഥിച്ചു
കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ..

2010, ജൂൺ 11, വെള്ളിയാഴ്‌ച

അടുക്കളക്കുറിപ്പുകള്‍

മുറിവുണക്കുന്നതാരാണ്

മുറിവുണ്ടാക്കുന്നതാരാണ്

ഈറ്റുപായയില്‍ തെറിച്ച

ചോരത്തുള്ളികളോട്

അമ്മ ചോദിച്ചിട്ടുണ്ടാവുമോ


ചോദ്യമല്ല

തലയറ്റ നീളന്‍ കഴുത്താണ് ജീവിതം

പിതൃഭോഗത്തിന്‍

ഉദകക്രിയ ചെയ്യുമ്പോള്‍

മുത്തശ്ശി പഠിപ്പിച്ച പാഠം


അടുക്കള

സ്വപ്ന പീഡകളുടെ വര്‍ത്തമാനം

ഉഷ്ണപ്പുണ്ണിന്‍ ഒരെരിവു പലക

ഉടപ്പിറന്നവള്‍ക്ക് ഒരേയൊരു മുറി

കാത്തിരിക്കാനും തൂങ്ങി നില്‍ക്കാനും


കിഴക്കേ വാതില്‍

തുറന്നു തന്നെ കിടപ്പുണ്ട്

ഒരിറ്റുവറ്റിന്‍

മരണവാറണ്ട്


ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ

ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ

ഇതാ നിനക്ക്

ഒരു കൂട്ട വിരുന്നപ്പം

എന്റെ വറുത്തിട്ട മുറിവുകള്‍.